തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വട്ടത്തുണ്ടത്തിൽ സ്വിഷിൻ്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിന്റെ മാലിന്യക്കുഴിയുടെ ഭിത്തിയിടിഞ്ഞ് മലിനജലം ജലസ്രോതസ്സുകളിലേക്ക് പരന്നൊഴുകിയതിൽ ഉടമയ്ക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെൻ്റ് ടീം 50,000 രൂപ പിഴ ഈടാക്കി .
ജൂൺ 26 ന് പുലർച്ചെയാണ് ശക്തമായ മഴയിൽ മാലിന്യക്കുഴി ഇടിഞ്ഞ് പരിസരത്തെ പറമ്പിലൂടെ ഒഴുകിയത്. മലിനജലം മഴവെള്ളത്തിൽ കൂടിയും ഉറവകളിൽ കൂടിയും പുറത്തേക്ക് ഒഴുകുന്നത് തടയാൻ ഉടമയ്ക്ക് കർശന നിർദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പരിസരത്തുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ജലസ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തണമെന്നും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു. പരിശോധനയ്ക്ക് എൻഫോഴ്സ്മെൻ്റ് ടീം അംഗങ്ങളായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,ജൂനിയർ സൂപ്രണ്ട് റീന എന്നിവർ നേതൃത്വം നൽകി.
