താമരശ്ശേരി:കട്ടിപ്പാറ ചെമ്പുകരയിൽ ജനവാസ കേന്ദ്രത്തിന് സമീപത്തെ കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തി.
പകൽ സമയത്ത് കടുവകയെ കൃഷിയിടത്തിൽ കണ്ടെതിനാൽ റബർ ടാപ്പിംഗ് അടക്കമുള്ള ജോലികളും തടസ്സപ്പെട്ടു. കുരങ്ങുകളുടെയും, കാട്ടുപന്നിയുടെയും ശല്യത്തിന് പുറമെയാണ് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചത്.
കല്ലുള്ളതോട് -തലയാട് റോഡിൽ ചെമ്പുങ്കരയിലെ റബര്‍ തോട്ടത്തിലാണ് തിങ്കളാഴ്ച വൈകിട്ട് കടുവയെ കണ്ടത്.
പ്രദേശവാസിയായ ജരാര്‍ദ് മേല്‍വട്ടത്തിന്റെ റബര്‍ തോട്ടത്തില്‍ അയല്‍വാസിയായ ജോസിന്‍ പി ജോണ്‍ ആണ് കടുവയെ കണ്ടത്. മഴ കാരണം സമീപത്തെ ഷെഡില്‍ കയറി നിന്നപ്പോള്‍ വള്ളിക്കാടിനുള്ളില്‍ കടുവയെ കണ്ടുവെന്ന് ജോസിന്‍ പി ജോണ്‍ പറഞ്ഞു. ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നിന്ന് ആര്‍ ആര്‍ ടി സംഘവും ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്നാണ് സൂചന. ഇതു സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍ പറഞ്ഞു.

