*മലപ്പുറം:* രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് മലപ്പുറത്തെത്തുന്നത്. ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് ദിവസമാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തുക . രാഹുൽ ഗാന്ധിയുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും .
തുടർന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിക്കും. ഇന്ന് രാവിലെ പുലാമന്തോളിൽ നിന്ന് ആരംഭിക്കുന്ന യാത്ര 15 കിലോമീറ്റർ പിന്നിട്ട് ഉച്ചയോടെ പെരിന്തൽമണ്ണ പൂപ്പലത്ത് ആദ്യ ഘട്ടം പൂർത്തിയാക്കും. ശേഷം വൈകീട്ട് നാലിന് പുനഃരാരംഭിച്ച് 10 കിലോമീറ്റർ കൂടി പിന്നിട്ട് വൈകീട്ട് 7 മണിയോടെ പാണ്ടിക്കാട് സമാപിക്കും . ഇതോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാക്കും. നാളെ പാണ്ടിക്കാട് നിന്ന് ആരംഭിച്ച് വൈകീട്ട് നിലമ്പൂർ ചന്തക്കുന്നിൽ സമാപിക്കും.
ജില്ലയിലെ മൂന്നാം ദിന പര്യടനം ചുങ്കത്തറ മുട്ടിക്കടവിൽ നിന്ന് ആരംഭിച്ച് ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിക്കും.
അതിനിടെ കേന്ദ്ര സര്‍ക്കാരിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ, തൊഴിൽ അവസരമോ, ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു കിട്ടുന്നില്ല. കോടിക്കണക്കിനു ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുകയാണെന്നും രാഹുൽ വിമർശിച്ചു. സർവകലാശാല ബിരുദങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത സാഹചര്യമാണു ഇപ്പോൾ. രാജ്യത്തെ വാണിജ്യ മേഖലയെ നിയന്ത്രിക്കുന്നതും കേന്ദ്രത്തിന്റെ ഇഷ്ടക്കാർ തന്നെയെന്നും രാഹുൽ ഗാന്ധി കൂട്ടിചേർത്തു.