ലോക ഫുട്‌ബോളിലെ മിശിഹായ ലയണല്‍ മെസ്സി കരിയറില്‍ മറ്റൊരു പൊന്‍തൂവലിനരികെ. കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കപ്പിന് കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് അര്‍ജന്റീന. ആദ്യ സെമിയില്‍ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമുകളിലൊന്നായി മാറിയ കാനഡയെയാണ് അവര്‍ തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു അര്‍ജന്റീന എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു. ഇരുപകുതികളിലുമായി ജൂലിയന്‍ അല്‍വാരസ് (22ാം മിനിറ്റ്), മെസ്സി (51) എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
താരനിബിഢമായ അര്‍ജന്റൈന്‍ ടീം അര്‍ഹിച്ച വിജയം കൂടിയാണ് കാനഡയ്‌ക്കെതിരേ സ്വന്തമാക്കിയത്. വല്ലപ്പോഴുമുള്ള ചില ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായി വിയര്‍ക്കാതെയാണ് അര്‍ജന്റീന മല്‍സരം ജയിച്ചുകയറിയത്. മികച്ച കളി പുറത്തെടുക്കുന്നതിനേക്കാള്‍ കനേഡിയന്‍ താരങ്ങള്‍ ശ്രദ്ധിച്ചത് ഫൗളുകളിലായിരുന്നു. നിരവധി തവണയാണ് അർജന്റീനൻ താരങ്ങള്‍ ഈ മല്‍സരത്തില്‍ ഫൗള്‍ ചെയ്യപ്പെട്ടത്.
അര്ജന്റീന
വളരെ പതിഞ്ഞ താളത്തിലായിരുന്നു മല്‍സരം തുടങ്ങിയത്. അര്‍ജന്റീനയുടെ ആധിപത്യമാണ് ആദ്യ മിനിറ്റുകളില്‍ കണ്ടത്. കളിയില്‍ ആദ്യ കോര്‍ണര്‍ ലഭിച്ചത് കാനഡയ്ക്കാണെങ്കിലും അവര്‍ക്കു അതു ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ആദ്യത്തെ പത്ത് മിനിറ്റിനിടെ ഒരു ഗോള്‍ ശ്രമം പോലും ഇരുടീമുകളുടെയും ഭാഗത്തു നിന്നും കണ്ടില്ല. 12ാം മിനിറ്റിലാണ് അര്‍ജന്റീന കളിയിലെ ആദ്യത്തെ ഷോട്ട് പരീക്ഷിച്ചത്. വലതു വിങില്‍ നിന്നും ഡി മരിയ കട്ട് ചെയ്ത് നല്‍കിയ പാസ് മെസ്സിക്ക്. താഴ്ന്ന ഒരു ഷോട്ടാണ് അദ്ദേഹം പരീക്ഷിച്ചത്. പക്ഷെ ഇതു ഗോള്‍ പോസ്റ്റിനു അരികില്‍ കൂടി പുറത്തേക്ക്. തുടര്‍ന്നും അര്‍ജന്റീന തന്നെയാണ് കളി നിയന്ത്രിച്ചത്. 22ാം മിനിറ്റില്‍ അല്‍വാരസിലൂടെ അവര്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. ഡി പോള്‍ നല്‍കിയ പാസില്‍ നിന്നാണ് താരം വലകുലുക്കിയത്. കാനഡ പ്രതിരോധം തകര്‍ത്ത് ഡി പോള്‍ നല്‍കിയ പാസ് അല്‍വാരസ് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സമനില ഗോളിനായി കാനഡ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഇവയൊന്നും അര്‍ജന്റീനയ്ക്കു വെല്ലുവിളിയുയര്‍ത്തിയില്ല.
44ാം മിനിറ്റില്‍ അര്‍ജന്റീന ലീഡുയര്‍ത്തേണ്ടതായിരുന്നു. പക്ഷെ ബോക്‌സിനുള്ളില്‍ നിന്നും ലഭിച്ച സുവര്‍ണാവസരം മെസ്സി പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. വലതു വിങില്‍ നിന്നു ഡി മരിയ നല്‍കിയ പാസ് മെസ്സിയുടെ കാലിലേക്കാണ് വന്നത്. വളരെ മികച്ചൊരു ആംഗിളില്‍ നിന്നും ഷോട്ടുതിര്‍ക്കാന്‍ അദ്ദേഹത്തിനു അവസരവും ലഭിച്ചു. പക്ഷെ മെസ്സിയുടെ താഴ്ന്ന ഷോട്ട് പോസ്റ്റിനു തൊട്ടരികില്‍ കൂടി പുറത്തേക്കുപോയി.
രണ്ടാംപകുതിയിലും അര്‍ജന്റീന ആധിപത്യം തുടര്‍ന്നു. 51ാം മിനിറ്റില്‍ വിജയവും ഫൈനല്‍ ബെത്തുമുറപ്പാക്കി മെസ്സി അര്‍ജന്റീനയുടെ രണ്ടാം ഗോളും കണ്ടെത്തി. കനേഡിയന്‍ താരം ക്ലിയര്‍ ചെയ്ത ബോള്‍ ബോക്‌സിനകത്തുണ്ടായിരുന്ന എന്‍സോയ്ക്കാണ് ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം തൊടുത്ത ഷോട്ട് മെസ്സി കാല്‍ കൊണ്ട് വലയിലേക്കു വഴി തിരിച്ചു വിടുകയുമായിരുന്നു. ഈ കോപ്പയില്‍ മെസ്സിയുടെ ആദ്യത്തെ ഗോളും കൂടിയാണിത്.
