Trending

പൊരുതി വീണ് ജര്‍മനി, എക്‌സ്ട്രാ ടൈം ഗോളില്‍ സ്‌പെയിന് ജയം; സെമി ടിക്കറ്റ്


യൂറോ കപ്പില്‍ ജര്‍മന്‍ കടമ്പ കടന്ന് സ്‌പെയിന്‍ സെമിയില്‍. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പങ്കിട്ടു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ സ്‌പെയിന്‍ 2-1ന്റെ ജയം നേടിയെടുക്കുകയായിരുന്നു. ഇരു ടീമും മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഭാഗ്യം സ്‌പെയിനെ തുണക്കുകയായിരുന്നു. ഇതോടെ ആതിഥേയരായ ജര്‍മനിക്ക് ക്വാര്‍ട്ടറില്‍ മടക്ക ടിക്കറ്റ് വാങ്ങേണ്ടി വന്നു.

സ്‌പെയിനും ജര്‍മനിയും 4-2-3-1 ഫോര്‍മേഷനിലാണ് ബൂട്ടണിഞ്ഞത്. തുടക്കത്തിലേ തന്നെ മിന്നല്‍ പാസുകളോടെ ജര്‍മന്‍ ഗോള്‍മുഖത്തേക്ക് സ്‌പെയിന്‍ പന്തെത്തിച്ചു. എന്നാല്‍ പെഡ്രിയുടെ നേരെയുള്ള ഷോട്ട് ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ തടുത്തു. നാലാം മിനുട്ടില്‍ പെട്രിയെ ടോണി ക്രൂസ് ബ്ലോക്ക് ചെയ്ത് വീഴ്ത്തി. എന്നാല്‍ റഫറി കാര്‍ഡ് നല്‍കാതെ താക്കീതില്‍ ഒതുക്കി. എന്നാല്‍ പരിക്കേറ്റ പെട്രിക്ക് കളത്തിന് പുറത്തുപോകേണ്ടി വന്നു.

തുടക്കത്തിലേ തന്നെ സ്‌പെയിന്‍ താരങ്ങളെ പരിക്കിലേക്ക് തള്ളിവിടുന്ന പ്രകടനമാണ് ജര്‍മനി കാഴ്ചവെച്ചത്. സ്‌പെയിന്റെ പാസ് തന്ത്രങ്ങളെ പരുക്കന്‍ കളിയിലൂടെയാണ് ജര്‍മനി നേരിട്ടത്. 12ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ നിക്കോ വില്യംസിന്റെ ഷോട്ട് ജര്‍മന്‍ പോസ്റ്റിന്റെ ഇടത് വശത്തുകൂടി പുറത്തേക്ക് പോയി. ബോക്‌സിന് തൊട്ട് പുറത്ത് സ്‌പെയിന്‍ താരത്തെ ഫൗള്‍ ചെയ്തതിന് അന്റോണിയോ റോഡ്രിഗറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ഫ്രീകിക്ക് ലഭിച്ച സ്‌പെയിനായി ലാമിനി യമാല്‍ കിക്കെടുത്തു. പോസ്റ്റിന്റെ വലത് വശത്തുകൂടെ പന്ത് കടന്ന് പോയി. 16ാം മിനുട്ടില്‍ അല്‍വാരോ മൊറാറ്റയുടെ ഗോള്‍ശ്രമം ജര്‍മന്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. സ്‌പെയിന്‍ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചു. 17ാം മിനുട്ടില്‍ സ്‌പെയിന്റെ ഫാബിയന്‍ റൂയിസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. 21ാം മിനുട്ടില്‍ ജര്‍മനിയുടെ കെയ് ഹാവര്‍ട്ടിന്റെ ഹെഡര്‍ സ്പാനിഷ് ഗോളി സേവ് ചെയ്തു.

23ാം മിനുട്ടില്‍ സ്‌പെയിന്റെ എയ്‌മെറിക് മൊറാട്ടയുടെ ദുര്‍ബലമായ ഷോട്ട് ജര്‍മന്‍ ഗോളി അനായാസം സേവ് ചെയ്തു. 35ാം മിനുട്ടില്‍ ജര്‍മനിയുടെ കെയ് ഹാവര്‍ട്ട്‌സിന്റെ മികച്ച ഷോട്ട് സ്പാനിഷ് ഗോളി മനോഹരമായി തടുത്തു. മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരമാണ് ജര്‍മനിക്ക് നഷ്ടമായത്. 36ാം മിനുട്ടില്‍ നിക്കോ വില്യംസിന് മുന്നില്‍ സുവര്‍ണ്ണാവസരം. ഗോള്‍ പോസ്റ്റിന് മുന്നില്‍വെച്ച് നിക്കോ വില്യംസ് തൊടുത്ത ഷോട്ട് മാനുവല്‍ ന്യൂയര്‍ തടുത്തു.

39ാം മിനുട്ടില്‍ ഡാനി ഒല്‍മോ ബോക്‌സിന് മുന്നില്‍ നിന്ന് തൊടുത്ത ഷോട്ട് ന്യൂയര്‍ മനോഹരമായി തട്ടിയകറ്റി. ന്യൂയറിന്റെ മികവ് വീണ്ടും ജര്‍മനിയെ രക്ഷിക്കുന്നതാണ് കാണാനായത്. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമും ഗോള്‍രഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും പല മികച്ച മുന്നേറ്റങ്ങളും കണ്ടെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്കെത്തിയില്ല. ഒടുവില്‍ 51ാം മിനുട്ടില്‍ ജര്‍മനിയെ ഞെട്ടിച്ച് സ്‌പെയിന്‍ ലീഡെടുത്തു.

ലാമിനി യമാല്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസിനെ മിന്നല്‍ ഷോട്ടിലൂടെ ഡാനി ഒല്‍മോ വലയിലെത്തിക്കുകയായിരുന്നു. ജര്‍മന്‍ പ്രതിരോധ നിരയുടെ വീഴ്ചയാണ് ഗോളിന് വഴി തുറന്നതെന്ന് പറയാം. മാനുവല്‍ ന്യൂയര്‍ക്ക് ഒരു അവസരവും നല്‍കാതെയാണ് പന്ത് വലയിലെത്തിയത്. ലീഡെടുത്തതോടെ പ്രതിരോധം കടുപ്പിച്ച് സ്‌പെയിന്‍ ജര്‍മനിയെ വിറപ്പിച്ചു. 62ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ച് മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും പ്രതിരോധത്തെ ഭേദിക്കാനായില്ല.

64ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കിനേയും മുതലാക്കാന്‍ ജര്‍മനിക്ക് സാധിച്ചില്ല. 70ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണ്ണാവസരം മുതലാക്കാനും ജര്‍മനിക്കായില്ല. റോബര്‍ട്ട് ആന്‍ഡ്രിച്ച് പോസ്റ്റിന്റെ വലത് ഭാഗത്തേക്ക് തൊടുത്ത ഷോട്ട് സ്പാനിഷ് ഗോളിയുടെ മികവിന് മുന്നില്‍ നിഷ്പ്രഭമായി. 71ാം മിനുട്ടില്‍ കെയ് ഹാവര്‍ട്ട്‌സിന്റെ ഷോട്ട് പ്രതിരോധ നിര തടുത്തു. നിര്‍ഭാഗ്യം ജര്‍മനിയെ വേട്ടയാടുന്നു. നിക്ലാസ് ഫുല്‍ക്രൂഗിന്റെ ഷോട്ട് വലത് പോസ്റ്റില്‍ തട്ടി പുറത്ത് പോയി.

82ാം മിനുട്ടില്‍ കെയ് ഹാവര്‍ട്ട്‌സിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. ഗോള്‍മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച ജര്‍മനി ഒടുവില്‍ ലക്ഷ്യം കണ്ടു. ബോക്‌സിലേക്കെത്തിയ ക്രോസിനെ ജോഷ്വാ കിമ്മിച്ച് ഹെഡ് ചെയ്ത് മറിച്ച് നല്‍കിയപ്പോള്‍ ഫ്‌ളോറിയന്‍ വിര്‍ട്ട്‌സ് പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പങ്കിട്ടതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ആവേശ പോരാട്ടത്തിനൊടുവില്‍ 119ാം മിനുട്ടില്‍ സ്‌പെയിന്‍ ലീഡെടുത്തു.

ഡാനി ഒല്‍മോയുടെ ക്രോസില്‍ മൈക്കല്‍ മെറീനോയാണ് സ്‌പെയിനായി ലക്ഷ്യം കണ്ടത്. അവസാന സമയത്ത് ജര്‍മനി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ 2-1ന്റെ ആവേശ ജയത്തോടെ സ്‌പെയിന്‍ സെമി ടിക്കറ്റ് നേടി.

Post a Comment

Previous Post Next Post