'ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് രോഹിത്ത്. സഹോദരി റോഷ്നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് റോഷ്നി നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചെന്നും, വീടുകയറി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ ദിവസം റോഷ്നി ജില്ലാ പോലീസ് മേധാവിക്കും ആലപ്പുഴ വനിതാ പോലീസിനും പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രോഹിത്തിനെതിരെ ദേഹോപദ്രവം ഏൽപ്പിക്കൽ, ഗുരുതരമായി പരുക്കേൽപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കുടുംബ വഴക്കിന് പിന്നാലെ അമ്മയെയും പരാതിക്കാരിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യൂട്യൂബ് ചാനൽ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങൾ വഴിയും രോഹിത്ത് പ്രചരിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇരു കൂട്ടരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്
