താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം.
മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകളാണ് തീയണയ്ക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്ലാന്റിന്റെ ഓഫീസ് ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ഫാക്ടറിയിൽ ഉണ്ടായിരുന്ന ഒരു പിക്കപ്പ് വാനും തീയിൽ കത്തിനശിച്ചു.
രാത്രിയിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നില്ല എന്നതിനാൽ വൻ ദുരന്തം ഒഴിവായി. എം.ആർ.എം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. ദേശീയപാതയ്ക്കരികിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കൂടുതൽ അന്വേഷണം തുടരുകയാണ്.
