താമരശ്ശേരി: താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ്സിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഡോർ തുറന്നു പോയതിനെ തുടർന്ന് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
തലയാട് സ്വദേശി പത്മിനി (67), മാനന്തവാടി സ്വദേശികളായ ആൽഫിൻ (15), ജിനീഷ് (45), പേരാമ്പ്ര സ്വദേശി ഷെമീം (17), മുക്കം സ്വദേശികളായ സലീന (38), സിനാൻ (14), ആയിശ (11) എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരിയിൽ നിന്ന് അരീക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വയനാട് ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ പിൻ ടയറും കാറിന്റെ മുൻ ടയറും പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബസ്സിന്റെ ഡോർ തുറന്ന് പിൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീണു.
വൈകുന്നേരം 5.50ഓടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.