തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിന് ഗവർണറുടെ അംഗീകാരം.നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വെച്ചു. നിയമസഭയിൽ ചർച്ച കൂടാതെ ആയിരുന്നു നേരത്തേ ബില്ല് സർക്കാർ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയ ബില്ല് ഗവർണർക്ക് അയക്കുകയായിരുന്നു.
ചർച്ച ചെയ്യാതെ പാസാക്കിയതിനാൽ ബില്ലിൽ ഒപ്പ് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ല് ഒപ്പിടാതെ തടഞ്ഞുവെച്ച ഗവർണർ, സർക്കാരിനോട് വിശദീകരണം ചോദിച്ചു. ഭരണഘടനാപരമായ ആവശ്യമായതിനാൽ വാർഡ് വിഭജന ബില്ല് പാസാക്കേണ്ടതുണ്ട് എന്ന് സർക്കാർ ഗവർണറെ അറിയിച്ചു.
ഈ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ബില്ലിൽ ഒപ്പിട്ടത്. ബില്ല് നിയമമായതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. 2011-ലെ സെൻസെസ് അടിസ്ഥാനപ്പെടുത്തി ജനസംഖ്യാ അടിസ്ഥാനത്തിലാകും വാർഡ് പുനർനിർണയം നടക്കുക.
