സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പിഎഫ്ഐ തയാറാക്കിയിരുന്നത്. അവരെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായും എൻഐഎ കോടതിയെ അറിയിച്ചു.
ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പ്രതിയായ സിറാജുദ്ദിന്റെ പക്കൽനിന്ന് 240 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകനായ അബ്ദുൾ വഹദിൽനിന്ന് 5 പേരുടെയും മറ്റൊരാളിൽനിന്ന് 232 പേരുടെയും അയൂബിന്റെ പക്കൽനിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു. ഇതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണ്.
പിഎഫ്ഐ കേസിലെ നാല് പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിറ്റ്ലിസ്റ്റ് വിവരങ്ങളുള്ളത്. പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കേരളത്തിൽ എൻഐഎ അന്വേഷിക്കുന്നത്.
ആലുവയിലെ പെരിയാർവാലി ക്യാംപസിലാണ് പിഎഫ്ഐ ആയുധപരിശീലനം നടത്തിയിരുന്നതെന്ന് എൻഐഎ പറയുന്നു. ഈ കേന്ദ്രം സർക്കാർ പൂട്ടിയിരുന്നു. ജാമ്യഹർജി നൽകിയ 4 പിഎഫ്ഐ പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്നു വാദിച്ചു. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി തള്ളി.
