സഹോദരനും അജ്മലും ചേർന്ന് നടത്തിയ ഓഫീസ് ആക്രമണത്തിൽ ജീവനക്കാർ അടക്കം പരിക്കേൽക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. എന്നാൽ അതേ സമയം, കെഎസ്ഇബിക്കെതിരെ മാനഹാനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചു.
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തുവെന്ന കെഎസ്ഇബിയുടെ കേസിൽ സഹോദരങ്ങളായ ഫഹ്ദദ് അജ്മൽ എന്നിവർക്കെതിരെ പോലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവ് തിരുവമ്പാടി റസാക്കിന്റെ പേരിലുള്ള വീട്ടിലെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിനെ തുടർന്നായിരുന്നു കെഎസ്ഇബിയുടെ ഈ തീരുമാനം.
എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചു. ഇതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇനി ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനസ്ഥാപിക്കാമെന്നും വ്യക്തമാക്കി. ഇതനുസരിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ റസാക്കിന്റെ വീട്ടിലെത്തിയെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല. എന്നാൽ മനുഷ്യാവകാശകമ്മീഷൻ അടക്കം ഇടപെട്ട സാഹചര്യത്തിൽ വിവാദമായതോടെ, വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു.
