Trending

പ്രധാനമന്ത്രി ക്യാമ്പിലേക്ക്‌; ദുരന്തം തീവ്രമായി ബാധിച്ചവരെ കാണും




കൽപ്പറ്റ: ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി മേപ്പാടിയിൽ ക്യാമ്പ് സന്ദർശിക്കാനായി നീങ്ങി. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് മേപ്പാടിയിലേക്ക് പോകുന്നത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, സുരേഷ് ഗോപി, ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു. വയനാട് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷം റോഡ് മാർഗം ദുരന്തമേഖലയിലേക്ക്‌ എത്തുകയായിരുന്നു. ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ബെയ്‌ലിപ്പാലം, ആശുപത്രി, കലക്ട്രേറ്റ് എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

ദുരിതബാധിതരുമായി സംസാരിക്കും. വൈകീട്ട് 3 മണിക്ക് പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ വയനാട്ടില്‍ ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതല്‍ കല്‍പ്പറ്റയിലും മേപ്പാടിയിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതിതീവ്ര ദുരന്തമായി ചൂരല്‍മല ദുരന്തത്തെ മാറ്റാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോദിക്കൊപ്പം പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുന്നത്. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങളള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ

Post a Comment

Previous Post Next Post