റിയാദ്: വധശിക്ഷാ കേസില്‍ നിന്നും മോചനം നേടിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം നാട്ടിലേക്ക് തിരിച്ചു. സൗദി സമയം രാത്രി 11.55-ന് റിയാദില്‍ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലൂടെയാണ് റഹീം കോഴിക്കോട്ടേക്ക് തിരിച്ചത്. രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തില്‍ എത്തും.
ജയില്‍ അധികൃതർ തന്നെയാണ് റഹീമിനെ നേരിട്ട് വിമാനത്താവളത്തിലെത്തിച്ച് എമിഗ്രേഷൻ ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ ജയില്‍മോചന ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ട അധികൃതർ ഒപ്പുവെച്ചത്.
2006-ല്‍ സൗദിയില്‍ നടന്ന കൊലപാതക കേസിലാണ് അബ്ദുല്‍ റഹീം പ്രതിചേർക്കപ്പെട്ടത്. തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീം പിന്നീട് ദീർഘകാലമായി ജയിലില്‍ കഴിയുകയായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ലഭിച്ച 20 വർഷത്തെ തടവുശിക്ഷയുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് മോചനത്തിനും നാട്ടിലേക്കുള്ള മടക്കയാത്രക്കും വഴി തെളിഞ്ഞത്.