കട്ടിപ്പാറ: മലപ്പുറം–തലയാട് മലയോര ഹൈവേയിൽ കട്ടിപ്പാറ ടൗണിലെ നക്ഷത്ര ഹോട്ടലിന് സമീപത്തെ പാലത്തോട് ചേർന്നുള്ള നടപ്പാതയിൽ സുരക്ഷാ വേലി ഇല്ലാത്തത് സ്കൂൾ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയാണെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചൂണ്ടിക്കാട്ടി.
നടപ്പാതയുടെ റോഡുവശത്ത് കൈവരി സ്ഥാപിച്ചിട്ടുണ്ടെങ്കിലും, മറുവശം തോട്ടിലേക്കും താഴ്ന്ന ഭാഗത്തേക്കും തുറന്നുകിടക്കുകയാണ്. സംരക്ഷണ ഭിത്തിയോ സുരക്ഷാ വേലിയോ ഇല്ലാത്തതിനാൽ വിദ്യാർഥികളും വയോജനങ്ങളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് അപകടസാധ്യത വർധിച്ചിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.
ദിവസേന നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഈ നടപ്പാതയുടെ തുറന്ന ഭാഗത്ത് അടിയന്തരമായി സുരക്ഷാ വേലിയോ സംരക്ഷണ ഭിത്തിയോ നിർമ്മിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും ബന്ധപ്പെട്ട അധികൃതരോടും കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.
കെ. വി. സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാൻ കട്ടിപ്പാറ, രാജു ജോൺ തുരുത്തിപ്പള്ളി, റെജി മണിമല, സലിം പുല്ലടി, കുഞ്ഞാലിക്കുട്ടി എൻ. പി., ഏറത്ത് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.